തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി എംപി തിരുവനന്തപുരം ശാസ്തമംഗലത്ത് വോട്ട് രേഖപ്പെടുത്തിയതിലൂടെ അദ്ദേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്നു തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ശാസ്തമംഗലത്ത് വോട്ട് ചെയ്തതിലൂടെ ഉരച്ചു നോക്കാതെ ചെമ്പ് പുറത്തുവന്നു. എംപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഏതു നീചപ്രവർത്തിയിലൂടെയും ചതിയിലൂടെയും തെരഞ്ഞെടുപ്പ് വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നു സുരേഷ് ഗോപിയും ബിജെപിയും തെളിയിച്ചു. ഇതു പൂർണമായും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള വിജയമാണ്. അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. തൃശൂരിലെ ജനങ്ങളെ ചതിച്ചതിനു ജനങ്ങളോട് മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ താൻ തൃശൂർക്കാരനാണെന്നും തൃശൂരിലാണ് താമസിക്കുന്നതെന്നും പറഞ്ഞാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്കു കേസെടുക്കാൻ കഴിയുന്ന സാഹചര്യമാണ്.
ആദ്യം താൻ തൃശൂരാണ് എന്നു പറഞ്ഞ വോട്ട് ചെയ്യുക, എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു പോയി വോട്ട് ചെയ്യുക. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഒരു വോട്ടർക്കു രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടാകാൻ പാടില്ലെന്നും തൃശൂർ ഡിസിസി അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ഇടതുപക്ഷവും വലതുപക്ഷവും ബുദ്ധിമാന്ദ്യം ഉള്ളവരാകരുതെന്ന് ആകരുതെന്ന് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക രണ്ടാണെന്ന് എല്ലാവർക്കും അറിയാവുന്നതെല്ലേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി നെട്ടിശേരിയിലെ വീട് വിറ്റതാണ്. അതുകൊണ്ട് അടുത്ത വീട്ടിലേക്ക് മാറണം എന്നാണോ ഇവർ പയുന്നത്? പുതിയ വീട് അദ്ദേഹം തൃശൂരിൽ വാങ്ങാൻ പോകുകയാണെന്നും ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടെങ്കിൽ അതു തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.